ഒരു ഇന്ത്യൻ ചെറുപ്പക്കാരന്റെ കഥ
ജിയോ.... ഒരു പ്രളയമായിക്കൊണ്ടിരിക്കുന്ന ഈ സമയം , ചുമ്മാ അംബാനിമാരെ പറ്റി ഇങ്ങനെ നോക്കി നടക്കുമ്പോൾ കൊറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.
ദേ തൊട്ട് താഴെ കൊടുത്തത് വായിക്കാൻ സമയം ഉണ്ടങ്കിൽ വായിക്കാം ...
"ഒരു ഇന്ത്യൻ ചെറുപ്പക്കാരന്റെ കഥ"
ധീരുഭായി അംബാനി (28 December 1932 – 6 July 2002)
മറ്റാരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നതൊരു ജനിതകഗുണമായി, രക്തത്തില്‍ പണത്തെ ആകര്‍ഷിക്കുന്ന ഒരു ഘടകമുള്ള ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി .
യമനിലെ ഏദന്‍ എന്ന തുറമുഖ പട്ടണത്തില്‍ അവിടത്തെ നാണയമായ റിയാലിന് അസാധാരണമാം വിധം ദൌര്‍ലഭ്യം ഏര്‍പ്പെട്ടു തുടങ്ങി .അവിടത്തെ നാണയങ്ങള്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചു അധികാരികള്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഒരു ഇന്‍ഡ്യൻ ചെറുപ്പക്കാരനിലാണ്. റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്
കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ ശേഖരിച്ചു അതില്‍ നിന്ന് വെള്ളി ഉരുക്കി വിറ്റു നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം സമ്പാദിക്കുകയായിരുന്നു .ആ ജന്മ ഗുണം ഗുജറാത്തി മോധ് ബനിയ എന്ന വൈശ്യ വിഭാഗത്തിന്റെ പ്രത്യേകതയാണ്. ഗുജറാത്തിയില്‍ ഒരു ചൊല്ലുണ്ട്. ഒരു മോധ്ബനിയ നിങ്ങള്‍ക്കു അതിഥിയായി എത്തുന്നതിലും ഭേദം നെറ്റിയില്‍ പാണ്ട് വരുന്നതാണ്. അത്ര മാത്രം കൌശലക്കാരും ലാഭക്കണ്ണുള്ളവരുമാണ് അവരെന്നാണ് ആ ചൊല്ലിനര്‍ത്ഥം.
യെമനില്‍ ഷെല്‍ ഓയില്‍ കമ്പനിയില്‍ പെട്രോളടിക്കാരന്റെ ജോലിയില്‍ ഏര്‍പ്പെട്ടപ്പോഴും ധീരുഭായ് അംബാനി സ്വപ്നം കണ്ടിരുന്നത് സ്വന്തമായി ഒരു ഓയില്‍ റിഫൈനറിയുടെ ഉടമസ്ഥനാകുന്നതായിരുന്നു.
അന്ന് എന്റെ ഈ സ്വപ്നത്തെക്കുറിച്ച് കേട്ടപ്പോള്‍ ഭ്രാന്താണെന്ന് പറഞ്ഞ് പലരും പുച്ഛിച്ചുതള്ളി. പക്ഷേ, ഇത്തരത്തിലുള്ള ഉന്നതമായ സ്വപ്നങ്ങളാണ് എന്നെ എന്റെ ജീവിതത്തില്‍ മുന്നോട്ട് നയിച്ചത്. ‘1999’ ല്‍ ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ റിഫൈനറികളിലൊന്ന് റിലയന്‍സ് ആരംഭിച്ചപ്പോള്‍ ഞാന്‍ ആദ്യമോര്‍ത്തത്
എന്റെ സ്വപ്നത്തെ പുച്ഛിച്ചുതള്ളിയവരെയായിരുന്നു. ഇങ്ങനെയാണ് തന്റെ സ്വപ്നസമാനമായ നേട്ടത്തെക്കുറിച്ച് പിന്നീട് ധീരുഭായ് അംബാനി പറഞ്ഞത്.
1932 ല്‍ ഗുജറാത്തിലെ ചോര്‍വാഡാ എന്ന ചെറുപട്ടണത്തിലാണ് ധീരജ് ലാല്‍ ഹിരാചന്ദ് അംബാനി എന്ന ധീരു ഭായി അംബാനി ജനിക്കുന്നത് . മോധ് ബനിയ സമൂഹത്തിലേക്കു ഓരോ കുട്ടിയും ജനിച്ചു വീഴുന്നതു കച്ചവടം ചെയ്യാനും പണം സമ്പാദിക്കാനും മാത്രമാണ്. പലിശയും കച്ചവടവുമായി സമ്പത്ത് കുമിഞ്ഞു കൂട്ടുക എന്നതാണ് ഇന്‍ഡ്യയിലെ ജൂതന്മാര് എന്നു വേണമെങ്കില്‍ പറയാവുന്ന അവരുടെ ലക്ഷ്യം.
ഗുജറാത്തിലെ ഒരു ഗ്രാമീണ സ്കൂളിലെ അധ്യാപകനായിരുന്നു ധീരുഭായിയുടെ അച്ഛന് ഹിരാചന്ദ് ഗോവര്‍ദ്ധന്‍ദാസ് അംബാനി. അമ്മ ജമനാ ബെന്നാവട്ടെ അച്ഛന് ചെലവിനു നല്കുന്ന ഓരോ ചില്ലിക്കാശും കരുതലോടെ ചെലവഴിച്ച് മിച്ചം പിടിക്കുന്നതില്‍ ബദ്ധശ്രദ്ധയായിരുന്നു. പക്ഷേ എന്നിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ധീരുഭായിയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് എന്തുവന്നാലും സമ്പത്തുണ്ടാക്കിയേ അടങ്ങൂ എന്ന വാശി ധീരുഭായിയില് നിറച്ചത്. അച്ഛന്റെ ശമ്പളം ഒന്നിനും തികയാതെ വരുമ്പോള്‍ നിനക്കൊക്കെ പൈസ സമ്പാദിച്ചുകൂടേ എന്ന് അമ്മ ചോദിക്കും. അപ്പോഴൊക്കെ ധീരുഭായിക്ക് ദേഷ്യം വരുമായിരുന്നു. ഒരു ദിവസം കെട്ടുകണക്കിന് പൈസയുണ്ടാക്കി ഞാന്‍ കാണിക്കും എന്നാണ് ധീരുഭായ് ഇതിന് മറുപടിയായി പറഞ്ഞിരുന്നത്. ഇത് വെറും വാക്കല്ലയെന്ന് തെളിയിക്കാനായി അടുത്തുള്ള എണ്ണക്കച്ചവടക്കാരനില് നിന്ന് കടമായി എണ്ണ വാങ്ങി വഴിവക്കിലിരുന്ന് വിറ്റ് ലാഭമുണ്ടാക്കി കാണിച്ചുകൊടുത്തു അദ്ദേഹം. മാത്രമല്ല ഗ്രാമത്തിലെ ഉത്സവസമയത്ത് ഉള്ളിവടയും കിഴങ്ങ് ബജിയുമൊക്കെ ഉണ്ടാക്കി വിറ്റ് സ്വന്തമായാണ് സ്കൂള്‍ ചെലവിനുള്ള പണം പോലും അദ്ദേഹം കണ്ടെത്തിയിരുന്നത്.
യെമനില്‍ നിന്നും സ്വരൂപിച്ച പണം കൊണ്ട് തിരികെ ഇന്ത്യയിലെത്തിയ ധീരുഭായ് അംബാനി മുംബൈയിലെ മസ്ജിദ് ബന്ധറിലെ നരസിനത തെരുവില്‍ ആദ്യം ആരംഭിച്ചത് സുഗന്ധദ്രവ്യങ്ങള്‍ യെമനിലേക്ക് കയറ്റിയയയ്ക്കുന്ന കച്ചവടമായിരുന്നു. വെറും 350 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള മുറിയില്‍ ഒരു മേശയും മൂന്ന് കസേരയുമായി അദ്ദേഹം തുടങ്ങിയ സ്ഥാപനമാണ് ഇന്ന് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കുടുംബ ബിസിനസ്സായി മാറിയിരിക്കുന്നത്. സ്വന്തമായി ഒരു ടെലിഫോണ്‍ ഇല്ലാത്തതിനാല്‍ തൊട്ടടുത്ത മുറിയില്‍ പ്രാക്ടീസ് നടത്തിയിരുന്ന ഡോക്റ്ററുടെ ഫോണാണ് വാടകയുടെ ഒരു വിഹിതം നല്കി അക്കാലത്ത് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍ഡ്യയിലേക്കു തിരിച്ചു വരുമ്പോള്‍ പണം ഉണ്ടാക്കാന്‍ ലോകത്തു ഏറ്റവും എളുപ്പമുള്ള സ്ഥലം ഇന്‍ഡ്യയാണെന്നു
അംബാനിക്കു ബോധ്യമായിട്ടുണ്ടായിരുന്നു .
ഭരണ കൂടങ്ങളെ വിലയ്ക്കെടുത്തു തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഒന്നുമില്ലായ്മയില്‍ നിന്നു സഹസ്ര കോടിയിലേക്കു കുതിക്കുവാന്‍ ധീരുഭായി അംബാനിയെ പ്രാപ്തനാക്കിയത് . അന്നും ഇന്നും ഗവണ്മെന്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്നും സ്വാധീനിക്കണമെന്നും അംബാനിമാര്‍ക്കു നല്ല പോലെ അറിയാം. രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ മാധ്യമ കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം. അതിനു വേണ്ടി എപ്പോഴും ഒരു പറ്റം രാഷ്ട്രീയക്കാരെയും പത്രക്കാരെയും ചെല്ലും ചെലവും കൊടുത്തു അംബാനി നിലനിര്‍ത്തി. അതില്‍ കക്ഷി രാഷ്ട്രീയ ഭേദമുണ്ടായിരുന്നില്ല .
വാണിജ്യ എതിരാളികളെ രാഷ്ട്രീയമായി ആരോഗ്യകരമായ മത്സരങ്ങളിലൂടെ നേരിടുന്നതിലൊന്നും അംബാനി ഒരിക്കലും വിശ്വസിച്ചിരുന്നില്ല. രാഷ്ട്രീയമായും ഭരണകൂടങ്ങളെ സ്വാധീനിച്ചുമാണ് ബിസിനസ്സ് എതിരാളികളെ നേരിട്ടിരുന്നത്
ആഗോള വല്‍ക്കരണത്തിന്റെ കാലത്തു അംബാനി ആര്‍ക്കും തൊടാനാകാത്തത്ര ഉയരത്തില്‍ ഭരണകൂടങ്ങളെ പോലും ഭരിക്കുന്ന സൂപ്പര്‍ പവര്‍ ആയി മാറിക്കഴിഞ്ഞിരുന്നു .
രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് വിജയങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം.